മരിക്കാത്തത് നീ മാത്രമാവണം. എന്റെ ചിത്ര ജാലകം നിറയെ അവനായിരിക്കും. എന്നുവച്ച്, എന്റെ മരണകാരണമന്വേഷിച്ച് ആരും അവന്റെ പുറകേ പോയേക്കരുത്. ഇപ്പോത്തന്നെ ഞാനുണ്ടാക്കിയ അവന്റെ തന്നെ ഭാഷയിൽ 'കാറ്റ് തകർത്ത പായ്മരം' എന്നത് എന്റെ കൂടെപ്പോരുന്ന നോവു തന്നെ, എങ്കിലും, എനിക്ക് തനിച്ച് നിൽക്കണം ഇനിയെനിക്ക് തനിച്ച് യാത്രയാവണം. ഒരു നോവും കൂടെ കൊണ്ടു പോകാതെ തനിച്ച്.... അവനെന്റെ കാഴ്ചയും കൂട്ടും പ്രണയവും ഒക്കെയാണ് , പക്ഷേ, എന്റെ മരണകാരണമന്വേഷിച്ച് ഇനിയാരും, അവനേ തിരഞ്ഞു ചെന്നേക്കരുത്. എത്ര തരം നോട്ടങ്ങളാണ് ഞാനെന്നിൽ നിന്റെതായി നിരത്തിയിട്ടിരിക്കുന്നത്! എത്ര തെറിവാക്ക് മറന്നാലാണ് ഇത്രയെങ്കിലും ഒന്നടുക്കി കിട്ടുക ജീവിതം! മരണം തൊട്ടടുത്തുണ്ട് കുരുക്കു നീട്ടി, ഭ്രാന്തിന്റെ ചങ്ങല പൊട്ടിച്ച് വിവേകത്തിന്റെ നൂലിഴപ്പഴുതിൽ കാൽ വഴുതുമെന്ന് തോന്നിപ്പിക്കും വിധമത് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ പതുങ്ങുന്നുണ്ട്. എനിക്ക് കിട്ടേണ്ടത് ചോദിച്ചു വാങ്ങിക്കുവാൻ, ഭ്രാന്തിന്റെ കടന്നൽക്കൂട് കല്ലെറിഞ്ഞുടക്കേണ്ടതുണ്ടോ? അത്യാവശ്യം വേണ്ടതല്ലാത്തതൊക്കെ ഈയുള്ളവർ ആവശ്യത്തിലധികം ഉപയോഗിക്കുന്നുണ്ടല്ലോ?...